ഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് നിർദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അധ്യക്ഷയായി തുടരാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്നും നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാള്‍ നേതൃപദവിയിലേക്ക് വരണമെന്നുമാണ് സോണിയാ ഗാന്ധിയുടെ അഭിപ്രായം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോടാണ് സോണിയ ഗാന്ധി കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. അശോക് ഗെഹ്ലോട്ടോ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥോ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നിനെയാണ് സോണിയ അനുകൂലിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകുമെന്നും അത് പാര്‍ട്ടിയെ തളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാധാരണ ജനങ്ങളുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി അദ്ദേഹം സ്വയം സ്വീകരിക്കണം. രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്നാണ് എല്ലാവരുടേയും അഭിപ്രായം. അദ്ദേഹം അത് അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സൂചന നല്‍കി കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു.രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെങ്കില്‍ മറ്റ് മികച്ച സാധ്യതകള്‍ പാര്‍ട്ടിയിലുണ്ടെന്നും അവര്‍ മുന്നോട്ടുവരുമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം. സെപ്റ്റംബര്‍ ഇരുപതിനുളളില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.