തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവർണർമാർ വഴി അമിതാധികാരവാഴ്‌ച്ച നടപ്പാക്കുകയാണെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക, വഴങ്ങുന്നില്ലെങ്കിൽ കൊന്നുതീർക്കുക' ഇതാണ് ഫാസിസത്തിന്റെ രീതി. ഭരണമായാലും ഭരണഘടനയായാലും ‘സംഘ’ത്തിന്റെ വഴിയിൽ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിദ്വേഷം വളർത്തിയും പണമിറക്കിയും ഭരണം പിടിക്കുക. അത് നടക്കാത്ത സംസ്ഥാനങ്ങളിൽ ഫെഡറൽ തത്വങ്ങൾ ബലികഴിച്ച് ഗവർണർമാർ വഴി അമിതാധികാരവാഴ്‌ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവർണറുടെ വഴിവിട്ട നടപടികൾ. ചാൻസലർ പദവിയുടെ നിയമസാധുതയ്‌ക്കപ്പുറം രാഷ്‌ട്രീയ ചട്ടുകമായി ഗവർണർ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായി മാറിയെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എത്ര പണ്ഡിതനായാലും മതനിരപക്ഷ, ജനാധിപത്യ പക്ഷത്താണെങ്കിൽ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിലാകും. നിലപാടുകളുടെ പേരിൽ ജീവൻ ബലികൊടുക്കേണ്ടിവന്നവര്‍ നിരവധിയാണെന്നും ലേഖനത്തില്‍ പറയുന്നു. അതോടൊപ്പം, കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും മുഖപ്രസംഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത് . ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്‌മകൾ ആവർത്തിച്ചുചെയ്യുകയും ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്‌ക്കൽ എത്തിയിരിക്കുന്നു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാൻസലർ പദവിയിലിരിക്കുന്ന ഗവർണർ, തനിക്ക് തൊട്ടുതാഴെ സർവകലാശാലയുടെ ഭരണത്തലവനായി പ്രവർത്തിക്കുന്ന വൈസ് ചാൻസലറെ ‘ക്രിമിനൽ’ എന്നാണ് വിളിച്ചത്. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ഗവർണർ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചതെന്നും 'പദവിയുടെ അന്തസ് കളഞ്ഞു ഗവര്‍ണര്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.