പത്തനംതിട്ട: 'ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കീഴ് വായ്പ്പൂർ പൊലീസാണ് കെ ടി ജലീലിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് നേതാവിന്‍റെ ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ജലീല്‍ ഭരണഘടനയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്.
കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ പരാമര്‍ശങ്ങളാണ് കേസിന് അടിസ്ഥാനം. പാക്കധീന കശ്മീരെ'ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീരെ' ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നൊരു പ്രയോഗവും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണ് ഈ പരാമര്‍ശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കാശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെട്ടു. ജമ്മുവും കാശ്മീര്‍ താഴ് വരയും ലഡാക്കുമുള്‍പ്പെട്ട ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന കാശ്മീരായി. ചിരിക്കാന്‍ മറന്ന ജനതയായി കാശ്മീര്‍ മാറി. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍മുതല്‍ക്കേ ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നു. രാജ്യവിഭജന കാലത്ത് കാശ്മീര്‍ രണ്ടായി പകുത്തു. ഇരുകശ്മീരുകള്‍ക്കും ബ്രിട്ടീഷ് സ്വയം നിര്‍ണയാവകാശം കൊടുത്തു. ഷേഖ് അബ്ദുളളയും പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയ്‌ക്കൊപ്പം നിന്നു. അതിനുളള സമ്മാനമായി അദ്ദേഹം അവര്‍ക്ക് പ്രത്യേക പദവി നല്‍കി. അത് അവരുടെ സമ്മതമില്ലാതെ ദൂരെക്കളഞ്ഞതില്‍ അവര്‍ ദുഖിതരാണ്'-തുടങ്ങിയ കാര്യങ്ങളാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിവാദമായതിനെ തുടര്‍ന്ന് കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.