സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗീക പീഡന പരാതികളില്‍ പ്രതികരിച്ച് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ അജിത. സിവിക് ചന്ദ്രന്‍റെ വിഷയത്തില്‍ പേരുകേട്ട അക്കാദമിക് ഫെമിനിസ്റ്റുകളില്‍ നിന്ന് പൊറുക്കല്‍ വാദം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇത് പഴയ കാലമല്ലെന്നും പൊറുക്കലല്ല, പോരാട്ടമാണ് ഞങ്ങളുടെ വഴിയെന്നും കെ അജിത ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുറച്ചു മുമ്പ് ഞാൻ നമ്മുടെ 'സാംസ്കാരിക നായക'ൻെറ മറെറാരു പീഡന കഥ വായിക്കുകയുണ്ടായി. ഇതയാൾ കുറേ നാളായി വെച്ചു നടത്തുന്നു. ഇപ്പോഴാണ് പെൺകുട്ടികൾ കുറച്ചു പേരെങ്കിലും തുറന്നു പറയാൻ തുടങ്ങിയത്. അപ്പോഴതാ പൊറുക്കൽ വാദം എന്ന പേരിൽ നൂററാണ്ടുകളായി മതവും സമൂഹവും സ്ത്രീകളോട് ജനിച്ചു വീഴുമ്പോൾ മുതൽ ഓതിക്കൊടുക്കുന്ന 'പൊറുക്കൽവാദം' പുതിയ രൂപഭാവങ്ങളോടെ തലയുയർത്തിയിരിക്കുന്നു. അതും പേരുകേട്ട അക്കാഡമിക് ഫെമിനിസ്ററുകളിൽനിന്ന്. സ്ത്രീകൾ കാലമിത്രയും പൊറുക്കുകയായിരുന്നല്ലൊ. 'ഭൂമീദേവിയോളം ക്ഷമയുള്ളവളായിരിക്കണമല്ലൊ സ്ത്രീകൾ'.അല്ലെങ്കിൽ എങ്ങനെ ഒരു ഉത്തമ സ്ത്രീ യാകും?പൊറുക്കൽ നമുക്ക് എളുപ്പമാണ്, ആരേയും എതിർക്കണ്ട, വേദനിപ്പിക്കണ്ട. ഉള്ളിൽ നീറിനീറി നമ്മൾ സ്വയം പീഡിപ്പിച്ചോളുക-ഇവിടെ കോടതിയും ഈ സ്ത്രീ കളെ തെററുകാരായി കാണുന്നു. അതെ. സ്ത്രീ കൾക്കുനേരെയുള്ള അതിക്രമങ്ങൾക്കു കാരണം സ്ത്രീകൾ തന്നെ. പാവം പുരുഷന്മാർ! ഒരു കാര്യം ലോകത്തോടു ഉറക്കെ പറഞ്ഞേ തീരൂ. 'ഇതാ പഴയ കാലമല്ല, ഞങ്ങളാ പഴയ പെണ്ണുങ്ങളുമല്ല'. പോരാട്ടം തന്നെയാണ് ഞങ്ങളുടെ വഴി. പൊറുക്കലല്ല, ഒട്ടുമല്ല...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക