കൊച്ചി: ലൈംഗീക പീഡനപരാതിയില്‍ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനയുമായ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി. സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രനെ അറസ്റ്റു ചെയ്യരുതെന്ന നിർദേശത്തോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. അപ്രസക്തമായ കാരണങ്ങൾ പരിശോധിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്നാണ് ഹൈക്കോടതി നിരീക്ഷണം.
ജസ്റ്റിസ് കൗസർ ഇടപഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമർശമുള്ള കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണ കുമാറിന്റെ ഉത്തരവിലെ പരാമർശങ്ങൾ അപമാനകരമാണ്. കോടതിയുടെ ഉത്തരവില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണുള്ളത്. ഇത്തരം പരാമര്‍ശങ്ങള്‍ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. എന്ത് ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. സിവിക് ചന്ദ്രന്‍ സമാനമായ കുറ്റകൃത്യങ്ങള്‍ വേറെയും ചെയ്തിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസില്‍ ജാമ്യമനുവദിച്ചുകൊണ്ടുളള ഉത്തരവില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജി എസ്. കൃഷ്ണ കുമാറിനെ സ്ഥലംമാറ്റി. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് പുതിയ നിയമനം. ഇതുസംബന്ധിച്ച് ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചുളള വിധിയില്‍ പരാതിക്കാരിയായ യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായത്.