ഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപി പണം വാഗ്ദാനം ചെയ്തുവെന്നും, എം എല്‍ എമാരെ ഭീഷണിപ്പെടുത്തിയെന്നും കേജ്രിവാള്‍ ആരോപിച്ചു. പാര്‍ട്ടി എം എല്‍ എമാരാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എ എ പിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്നുതന്നെ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അടുത്ത് വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരുമെന്നായിരുന്നു കേജ്രിവാള്‍ മറുപടി പറഞ്ഞത്.
സിബിഐ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും ആം ആദ്മി വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് ബിജെപി അറിയിച്ചുവെന്നും മനീഷ് സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ആം ആദ്മി എം എല്‍ എമാരെ സ്വാധീനിക്കാന്‍ ബിജെപി പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി അരവിന്ദ് കേജ്രിവാള്‍ രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം എല്‍ എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെയാണ് ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തതെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.