തിരുവനന്തപുരം: സിപിഎം ആസ്ഥാനമായ എ കെ ജി സെന്ററിനുനേരേ അക്രമി എറിഞ്ഞത് വീര്യം കുറഞ്ഞതും ശബ്ദം കൂടിയതുമായ പടക്കമെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് ലാബോറട്ടറിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പടക്കത്തിന്റെ ശബ്ദം കൂട്ടാനായി പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് എ കെ ജി സെന്ററിലേക്കെറിഞ്ഞ പടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവാണ് എന്നായിരുന്നു ഫോറന്‍സിക് ലാബോറട്ടറിയുടെ പ്രാഥമിക നിഗമനം. കരി, അലുമിനിയം പൗഡര്‍, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ് സള്‍ഫര്‍ എന്നിവയുടെ സാന്നിദ്ധ്യമാണ് എ കെ ജി സെന്ററിനുസമീപത്തുനിന്നും കണ്ടെത്തിയത്. സ്‌ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളോ, ലോഹചീളുകളോ കുപ്പിച്ചില്ലോ ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ലെന്നും എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കം പോലുളള സ്‌ഫോടന ശേഷിയില്ലാത്ത വസ്തുവാണെന്നും നടന്നത് ബോംബ് സ്‌ഫോടനമല്ലെന്നുമാണ് ഫോറന്‍സിക് കണ്ടെത്തല്‍. ഉഗ്ര സ്ഫോടന വസ്തുവാണ് എറിഞ്ഞതെന്ന സിപിഎം നേതാക്കളുടെ ആരോപണത്തെ തളളുന്നതാണ് ഫോറന്‍സിക് റിപ്പോർട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എ കെ ജി സെന്റര്‍ ആക്രമണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതി സഞ്ചരിക്കാനിടയുളള സ്ഥലങ്ങളിലെ അമ്പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമിയെക്കുറിച്ച് ഒരു തെളിവുപോലും ലഭിച്ചിട്ടില്ല. ജൂണ്‍ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ആക്രമണം നടന്നത്. സ്‌കൂട്ടറിലെത്തിയ അക്രമി സ്‌ഫോടക വസ്തു എ കെ ജി സെന്ററിനുനേരേ എറിയുകയായിരുന്നു.