ഡല്‍ഹി: ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം എം എല്‍ എമാരെ ഭീഷണിപ്പെടുത്തിയെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് എം എല്‍ എമാരെയുടെ യോഗം വിളിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ എം എല്‍ എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് പാര്‍ട്ടിയുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ അറിയിക്കുന്നത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് അരവിന്ദ് കേജ്രിവാള്‍ നേരെത്തെ ആരോപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നേരത്തെ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയെ തകര്‍ത്ത് ബിജെപിയോട് ഒപ്പം ചേര്‍ന്നാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നിന്നും ഒഴിവാക്കി തരാമെന്നും മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നും തനിക്ക് സന്ദേശം ലഭിച്ചുവെന്ന് സിസോദിയ പറഞ്ഞിരുന്നു. അതേസമയം, എം എല്‍ എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തതെന്നും സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആം ആദ്മി എം എല്‍ എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നത്.