ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി ലക്ഷ്യം വെച്ച ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെന്ന് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയ നീക്കം പൊളിഞ്ഞുവെന്നും 62 എം എല്‍ എമാരില്‍ 54 പേര്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തുവെന്നും ബാക്കിയുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
എം എല്‍ എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തതെന്നും സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'മഹാരാഷ്ട്രയിലെപ്പോലെ ഡല്‍ഹിയിലും അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര പരാജയപ്പെടുകയാണുണ്ടായത്. എം എല്‍ എമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സര്‍ക്കാരിനെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും എ എ പി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാര്‍ട്ടിയെ തകര്‍ത്ത് ബിജെപിയില്‍ ചേരാന്‍ ഞങ്ങളുടെ എം എല്‍ എമാരോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. 40 എംഎല്‍എമാര്‍ക്ക് 20 കോടി രൂപ വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഈ തുക ബിജെപി എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇ ഡിയും സി ബി ഐയും ഇത്രയും വലിയ തുക കണ്ടെത്താന്‍ ശ്രമിക്കാത്തതെന്നും സൗരഭ് ഭരദ്വാജ് ചോദിച്ചു. 2020ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62 സീറ്റുകളിലും വിജയിച്ചാണ് എഎപി അധികാരത്തിലെത്തിയത്.