രാജ്യം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടാന്‍ കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്ന് വിമര്‍ശം. മോദിയുടെ പ്രസംഗം വാചകക്കസർത്തും പൊള്ളത്തരവുമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല തുറന്നടിച്ചു. സാമ്പത്തിക പാക്കേജിനെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ല. ജനങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഓർമിപ്പിക്കുകയല്ല, ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുകയാണ് മോദി ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ദിവസക്കൂലിക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും കാര്യത്തില്‍ പോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല. പ്രവാസികളുടെ മടങ്ങി വരവ്, കുടിയേറ്റ തൊഴിലാളികളുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് എന്നിവ സംബന്ധിച്ചും പരാമര്‍ശിച്ചില്ല. 'ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള പണം കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കേഴുക പ്രിയനാടേ' എന്നാണ് കോൺഗ്രസ് നേതാവ് പി.ചിദംബരം വിമര്‍ശിച്ചത്. ഒരാഴ്ചക്കിടെ സംസ്ഥാനങ്ങളില്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടായില്ലെങ്കില്‍ മാത്രമാണ് ഇനി ഇളവുകള്‍ അനുവദിക്കുക.
ഡെൻമാർക്ക് രാജകുമാരൻ ഇല്ലാത്ത ഹാംലെറ്റ് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നു കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. ഉത്തരേന്ത്യയില്‍ കാര്‍ഷിക വിളവെടുപ്പു സീസണ്‍ ആരംഭിച്ചതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടി ചില പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അതിഗംഭീരമായ പ്രസംഗത്തില്‍ ദരിദ്രർക്കോ മധ്യവർഗത്തിനോ വ്യവസായത്തിനോ ബിസിനസുകൾക്കോ ആശ്വാസകരമാകുംവിധം ഒന്നുമില്ലെന്ന് സിങ്‌വി പറഞ്ഞു.