ഡല്‍ഹി: റഷ്യ -യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി റഷ്യക്കെതിരെ നിലപാടെടുത്ത് ഇന്ത്യ. യു.എൻ. സുരക്ഷാ കൗൺസിലിൽ യുക്രൈന്‍ വിഷയത്തിൽ ഇന്ത്യ റഷ്യക്കെതിരെ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന നടപടിക്രമ വോട്ടെടുപ്പിലാണ് ഇന്ത്യ റഷ്യക്കെതിരെ വോട്ട് രേഖപ്പെടുത്തിയത്. യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലൻസ്കി വീഡിയോ കോൺഫറൻസ് വഴി യോഗത്തില്‍ പങ്കെടുക്കുന്നതിനെ റഷ്യ എതിർത്തു. ഇതോടെയാണ് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ഇതിൽ ഇന്ത്യ, യുക്രൈന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
യുക്രൈന്‍റെ 31-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച്, ആറ് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ അവലോകനത്തിനായാണ് യുഎന്‍ സുരക്ഷാ സമിതി യോഗം ചേർന്നത്. എന്നാൽ ചർച്ചയുടെ തുടക്കത്തിൽ തന്നെ, റഷ്യൻ അംബാസഡർ വാസിലി-എ-നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെ യുക്രൈന്‍ പ്രസിഡന്റ് പങ്കെടുക്കുന്നതിനെ എതിർക്കുകയായിരുന്നു. സെലന്‍സ്കി നേരിട്ട് യോഗത്തില്‍ പങ്കെടുക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ ഒഴിവാക്കണമെന്നുമാണ് റഷ്യ ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ വിഡിയോ കോൺഫറൻസ് വഴി യോഗത്തില്‍ പങ്കെടുക്കാമെന്ന നിലപാടാണ് യുക്രൈന്‍ സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് വോട്ടെടുപ്പ് നടത്താമെന്ന നിലപാട് യു എന്‍ സ്വീകരിച്ചത്. തുടർന്ന് നടന്ന വോട്ടെടുപ്പിൽ 15-ല്‍ 13 അംഗങ്ങളും യുക്രൈനെ അനുകൂലിച്ചതോടെ സെലൻസ്കിയെ യോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കുകയായിരുന്നു. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ -യുക്രൈന്‍ യുദ്ധം ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.