ഡല്‍ഹി: സുപ്രീംകോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എൻ വി രമണ വിരമിച്ചതോടെയാണ് ലളിത് ജുഡീഷ്യറി തലവനായി നിയമിതനാകുന്നത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു ഉദയ് ഉമേഷ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കും. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്.
2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു ലളിത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ലളിതയായിരുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിൻറെ ബഞ്ചിൽ നിന്നുണ്ടായി. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതും ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവലിൻ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്നലെയാണ് വിരമിച്ചത്. 2021 ഏപ്രില്‍ 24-നായിരുന്നു എന്‍ വി രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഒന്നര വര്‍ഷത്തെ സേവനത്തിനുശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. ഏഴ് വര്‍ഷമാണ് എന്‍ വി രമണ സുപ്രീംകോടതിയില്‍ പ്രവര്‍ത്തിച്ചത്. അധ്യക്ഷനായും സഹജഡ്ജായും 657 ബെഞ്ചുകളുടെ ഭാഗമായി. 174 വിധിന്യായങ്ങള്‍ നടത്തി. 2000-ലാണ് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി എന്‍ വി രമണ ചുമതലയേറ്റത്. 2013-ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. 2014-ലാണ് സുപ്രീംകോടതി ജഡ്ജിയായത്. അഭിഭാഷകന്‍ എന്ന നിലയില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എന്‍വി രമണ സേവനമനുഷ്ടിച്ചിട്ടുണ്ട്.