ഹൈദരാബാദ്: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ പോക്കറ്റ് സംഘടനയായി മാറിയെന്ന് ടി ആര്‍ എസ് മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഹരീഷ് റാവു. കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും ചോദ്യം ചെയ്യുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഇത് ജനാധിപത്യത്തിന് എതിരാണ്. ബിജെപിയിലെ നേതാക്കളുടെ വീടുകളില്‍ മാത്രം സി ബി ഐയും ഇ ഡിയും പരിശോധന നടത്തുന്നില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും ഹരീഷ് റാവു കൂട്ടിച്ചേര്‍ത്തു.
'കേന്ദ്രസര്‍ക്കാര്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി എം പിമാര്‍ സി ബി ഐ നോട്ടീസ് നല്‍കുമെന്ന് പറഞ്ഞു. അന്വേഷണ ഏജന്‍സികളുടെ ഭാഗമല്ല ബിജെപി. എന്നിട്ടും എങ്ങനെയാണ് ബിജെപി എം പിമാര്‍ക്ക് ഇക്കാര്യം പറയാന്‍ സാധിക്കുക. സിബിഐ അവര്‍ക്ക് വിവരം നല്‍കണം. അല്ലെങ്കില്‍ ഇരുവരും ഒത്തുകളിക്കുകയോ ബിജെപി നിര്‍ദേശം നല്‍കുകയോ ചെയ്താലേ ഇത് സാധ്യമാകൂ. അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രമാണ്. ബിജെപി നേതാക്കൾ സുരക്ഷിതരാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളും ബിജെപിയും രാജ്യത്തെ പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് വളരെ വ്യക്തമാണ്' - മന്ത്രി ഹരീഷ് റാവു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എംഎന്‍ജെ കാന്‍സര്‍ ഹോസ്പിറ്റലിലെ ഉദ്ഘാടത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റാവു. ടിആര്‍എസ് നേതാവും എംഎല്‍സിയുമായ കെ കവിതയുടെ പേര് മദ്യ കുംഭകോണത്തില്‍ ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള റാവുവിന്റെ പരാമര്‍ശങ്ങള്‍.