ഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. 5500 കോടി മുടക്കി രാജ്യത്തെ 277 എംഎൽഎമാരെ ബിജെപി വാങ്ങിയെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് ബിജെപി ഇത്തരം നീക്കം നടത്തുന്നതെന്നും അരവിന്ദ് കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ആം ആദ്മി എം എല്‍ എമാര്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം കേജ്രിവാള്‍ ആരോപിച്ചിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തെന്നാണ് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്ത് പണപ്പെരുപ്പം കൂടുന്നതിന്‍റെ കാരണം ബിജെപിയുടെ ഇത്തരം നീക്കങ്ങളാണ്. കാരണം അവർ സാധാരണക്കാരുടെ പണം കൊണ്ടാണ് നിയമസഭാംഗങ്ങളെ വാങ്ങിയത്. വിലക്കയറ്റം മൂലം രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇന്ത്യയിലുടനീളം ബിജെപി 'ഓപ്പറേഷൻ താമര' തുടരുകയാണ്. അടുത്തിടെ മഹാരാഷ്ട്ര സർക്കാരിനെ പുറത്താക്കിയ ബി.ജെ.പി ഇപ്പോൾ ജാർഖണ്ഡിനെയും ഡല്‍ഹിയെയുമാണ് നോട്ടമിട്ടിരിക്കുന്നത്. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാൻ അവർ വലിയ ഗൂഢാലോചന നടത്തി. ബിജെപിയുടെ പദ്ധതികൾ മനസ്സിലാക്കി ഡൽഹിയിലെ എഎപി നേതൃത്വത്തിന് അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. തുടര്‍ന്ന് എം എല്‍ എമാരുടെ യോഗം വിളിച്ചിരുന്നു. എല്ലാവരും യോഗത്തില്‍ പങ്കെടുത്തു - കേജ്രിവാള്‍ പറഞ്ഞു.