സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും ഇനി മുതൽ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആർ) രജിസ്റ്റര്‍ ചെയ്യാം. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ തയ്യാറാക്കേണ്ടത് എന്ന ഇതുവരെയുള്ള ചട്ടം മാറ്റി. ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പ് 170 പ്രകാരം ഇനി മുതൽ ഏതു സ്റ്റേഷനിലും എഫ്. ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യാത്ര ചെയ്യുന്നവർക്ക്, ഇടയ്ക്ക് കാണുന്ന സ്റ്റേഷനിൽ ചെന്ന് തങ്ങൾ ഇരയാകുന്ന കുറ്റകൃത്യങ്ങളിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത സ്റ്റേഷനിൽനിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് എഫ്.ഐ.ആർ എത്തിച്ചു നൽകും.
അധികാരപരിധി ഒരു ഒഴികഴിവായെടുത്ത്, എഫ്.ഐ.ആർ നേരാംവണ്ണം രജിസ്റ്റർ ചെയ്യുന്നതിൽ പൊലിസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളിൽ കുറ്റവാളികൾ നിയമത്തിനു മുന്നിലെത്താതിരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇക്കാരണത്താൽ ഇരകൾ വീണ്ടും കുറ്റകൃത്യങ്ങൾക്കിരയാകുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് എഫ്.ഐ.ആർ രജിസ്ട്രേഷൻ നടപടികൾ സർക്കാർ സുഗമമാക്കുന്നത്.
Also Read
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പിഴയും രണ്ടുവർഷം വരെ തടവുശിക്ഷയും നൽകാൻ ചട്ടത്തിലെ വകുപ്പ് 170 വ്യവസ്ഥ ചെയ്യുന്നുണ്ട്. 'രജിസ്ട്രേഷനിൽ വീഴ്ച വരുത്തുന്നത് വളരെ ഗൗരവമായി കാണുമെന്ന്' ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാതല പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തിൽ താക്കീത് നൽകിയിട്ടുണ്ട്.