നെഹ്റു ട്രോഫി വളളംകളിക്ക് മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരൊറ്റ എം എല്‍ എ പോലുമില്ലാത്ത ബിജെപി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. അമിത് ഷായെ വളളംകളിക്കും ഓണാഘോഷങ്ങള്‍ക്കും വിളിച്ചത് ഇരട്ടത്താപ്പാണെന്നും ആര്‍ എസ് എസുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും എന്ന് പറഞ്ഞ പിണറായി വിജയനില്‍നിന്നും ബിജെപി വിരുദ്ധത ഒട്ടും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതികളുടെ പേരില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയാല്‍ ബിജെപിയിലേക്ക് ചേക്കേറാനും പിണറായി വിജയന്‍ മടിക്കില്ലെന്ന് അദ്ദേഹത്തിന്റെ സംഘപരിവാര്‍ വിധേയത്വം വ്യക്തമാക്കുകയാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കെ സുധാകരന്റെ പോസ്റ്റ്
''ഒരൊറ്റ MLA പോലുമില്ലാത്ത ബിജെപി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണ് "
കേന്ദ്ര സർക്കാർ കേരള സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നേ എന്ന് വിലപിച്ചു നടന്നു കൊണ്ട് തന്നെ നെഹ്റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങൾക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണ്. ആർഎസ്എസ്സുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുണ്ട്, ഇനിയും സഹകരിക്കും എന്ന് പറഞ്ഞ പിണറായി വിജയനിൽ നിന്നും ഞങ്ങൾ ബിജെപി വിരുദ്ധത അൽപം പോലും പ്രതീക്ഷിക്കുന്നില്ല.
കേരളത്തിലെ ബിജെപിയുടെ 'എ' ടീം ആയാണ് ഇപ്പോൾ സിപിഎം പ്രവർത്തിക്കുന്നത്. ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടതു പ്രകാരമായിരിക്കാം ജവഹർലാൽ നെഹ്റുവിൻ്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന വള്ളംകളിയിലേക്ക് നെഹ്റു വിരുദ്ധനായ അമിത് ഷായെ പിണറായി ക്ഷണിച്ചത്.
അഴിമതികളുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ ബിജെപിയിലേക്ക് ചേക്കേറാനും പിണറായി മടിക്കില്ലെന്ന് അദ്ദേഹത്തിൻ്റെ സംഘപരിവാർ വിധേയത്വം വ്യക്തമാക്കുകയാണ്. ആ ഭയം കൊണ്ടായിരിക്കാം ഇത്രയേറെ അഴിമതികൾ നടത്തിയ മുഖ്യമന്ത്രിയെ സിപിഎം ഇപ്പോഴും പിന്തുണയ്ക്കുന്നത്.
അഴിമതിക്കേസുകളിൽ അകത്താകാതിരിക്കാൻ മോദിയുടെയും അമിത് ഷായുടെയും വിനീതവിധേയനായി നിൽക്കേണ്ടി വരുന്ന കേരള മുഖ്യമന്ത്രിയുടെ ഗതികേടിൽ കോൺഗ്രസ്സിന് സഹതാപമുണ്ട്. എണ്ണമറ്റ അഴിമതി കേസുകളിൽ നിന്ന് രക്ഷനേടാനാണ് ബിജെപിയുടെ ചെരുപ്പ് നക്കൽ പിണറായി വിജയൻ ശീലമാക്കുന്നതെങ്കിൽ അതൊന്നും കേരളത്തിൽ വിലപ്പോവില്ലെന്ന് മാത്രം ഓർമപ്പെടുത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക