തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിനുപിന്നാലെ കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും. അപ്പോളോ ഹോസ്പിറ്റലില്‍ 15 ദിവസത്തെ തുടര്‍ ചികിത്സ നടത്താനാണ് തീരുമാനം. വിമാനമാര്‍ഗമാകും ചെന്നൈയിലേക്ക് തിരിക്കുക. പാര്‍ട്ടി നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തിയിരുന്നു. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിച്ചത്. ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അദ്ദേഹം മികച്ച നേതാവാണെന്നും ആരോഗ്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ആരോഗ്യം നോക്കാതെ സജീവമായി അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രതിയോഗികളും കോടിയേരിയുടെ അസുഖം മാറാനായി ആശംസയുമായി രംഗത്തെത്തി. കോൺഗ്രസ് നേതാവ് ടി സിദ്ദിഖും മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി കെ അബ്ദുറബും വേഗം അസുഖം മാറി കോടിയേരി തിരിച്ചെത്തട്ടെയെന്ന് ഫേസ്ബുക്കിൽ കുറിച്ചു.