ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബിൽ നിയമസഭ പാസാക്കി. നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തില്‍ 23 വർഷത്തിന് ശേഷമാണ് ഭേദഗതി വരുത്തുന്നത്. അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. കൂടാതെ, മന്ത്രിമാർക്കെതിരെ പരാമർശം ഉണ്ടായാൽ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും.
സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്നവുമായെത്തി. ലോകായുക്തയും ഉപലോകായുക്തയും ഒരുമിച്ചെടുത്ത തീരുമാനങ്ങള്‍ എങ്ങനെയാണ് എക്സിക്യൂട്ടിവിന് പരിശോധിക്കാന്‍ കഴിയുകയെന്ന വാദമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബില്ലിന്റെ വോട്ടെടുപ്പിന് മുൻപ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനിടെ ബിൽ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പിടുമോ എന്നതാണ് അടുത്ത ആകാംക്ഷ. സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ബില്ലുകൾ ഒപ്പിടുന്നതു ഗവർണർ നീട്ടിക്കൊണ്ടുപോയേക്കാം.