തിരുവനന്തപുരം: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. ജനാധിപത്യ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നല്ലതാണെന്നും സോണിയ ഗാന്ധിയുടെ ചുമലില്‍ ഇനിയും വലിയ ബാധ്യതകള്‍ ഏല്‍പ്പിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ പുറമേ നിന്നുള്ള ഒരാള്‍ക്ക് മത്സരിക്കാന്‍ സാധിക്കുകയുള്ളുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സമയമാകുമ്പോള്‍ അക്കാര്യം എല്ലാവരെയും അറിയിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാൽ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പുറത്തു നിന്നൊരാൾ വരട്ടേയെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മൂന്നാഴ്ച കഴിഞ്ഞു കാണാം എന്നായിരുന്നു തരൂരിൻ്റെ മറുപടി. ആര് മത്സരിച്ചാലും അതിനെ ഗാന്ധി കുടുംബം എതിർക്കില്ലെന്ന് എ ഐ സി സി വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഗാന്ധി കുടുംബത്തിന്റെ നോമിനിയായി മത്സരിപ്പിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തിനും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നതാണ് ജി-23 താൽപ്പര്യപ്പെടുന്നത്. ശശി തരൂർ , മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളിൽ മുന്നിൽ. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ. ഒക്ടോബർ 17-നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിൽ ഒക്ടോബർ 8 ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.16-ാം തിയ്യതി വരെ സ്ഥാനാർത്ഥികൾക്ക് പ്രചാരണം നടത്താം. വോട്ടെണ്ണൽ ആവശ്യമെങ്കിൽ 19 ന് നടത്താനാണ് തീരുമാനം. നേരത്തെ സപ്തംബർ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം.