സോവിയറ്റ് യൂണിയൻ മുന്‍ പ്രസിഡന്‍റ് മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് (91) അന്തരിച്ചു. ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. വൃക്ക രോഗത്തിന് ചികിൽസയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആണ് മരണം. സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്‍റ് ആയിരുന്നു അദ്ദേഹം. സോവിയേറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ നേതാക്കളിലൊരാളാണ്.
നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാർച്ച് രണ്ടിനാണ് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ (അവസാനത്തെ) ജനറൽ സെക്രട്ടറിയായിരുന്നു. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നല്‍കി ലോകം അദ്ദേഹത്തിന്‍റെ സേവനങ്ങളെ ആദരിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗൊര്‍ബച്ചേവിന്റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബച്ചേവ് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍, 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ജനാധിപത്യവൽക്കരണത്തിന് നേതൃത്വം നല്‍കിയെന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും സോവിയറ്റ് യൂണിയന്‍റെ തകർച്ചക്ക് കാരണക്കാരനെന്ന വിശേഷണമാണ് അദ്ദേഹത്തിന് കമ്മ്യൂണിസിറ്റുകാർക്കിടയിലുണ്ടായത്. 1996ൽ അദ്ദേഹം റഷ്യൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അഞ്ച് ശതമാനം വോട്ട് പോലും നേടാനായില്ല.