തിരുവനന്തപുരം: എ ഐ സി സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ എം പി യോഗ്യനാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. താത്പര്യമുള്ളവര്‍ മത്സരിക്കട്ടെയെന്നും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നവര്‍ വിജയിക്കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ജനാധിപത്യ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുമെന്ന് പറയുമ്പോള്‍ എന്തിനാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. അദ്ദേഹം മത്സരിക്കാന്‍ യോഗ്യനായ ആളാണ്. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത് ജനാധിപത്യ രീതിയിലാണ്. കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നയാള്‍ എ ഐ സി സി പ്രസിഡന്‍റാകും. എനിക്ക് മത്സരിക്കണമെങ്കില്‍ മത്സരിക്കാം. പാര്‍ട്ടി അത് തള്ളിക്കളയില്ല. പ്രോത്സഹിക്കുക മാത്രമേയുള്ളൂ' - കെ സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന് മൂന്നാഴ്ച്ചക്കകം പറയാമെന്നാണ് ശശി തരൂര്‍ ഇന്നലെ പറഞ്ഞത്. ജനാധിപത്യ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നല്ലതാണ്. സോണിയ ഗാന്ധിയുടെ ചുമലില്‍ ഇനിയും വലിയ ബാധ്യതകള്‍ ഏല്‍പ്പിക്കുന്നത് ശരിയല്ല. ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ പുറമേ നിന്നുള്ള ഒരാള്‍ക്ക് മത്സരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര് മത്സരിച്ചാലും അതിനെ ഗാന്ധി കുടുംബം എതിർക്കില്ലെന്ന് എ ഐ സി സി വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഗാന്ധി കുടുംബത്തിന്റെ നോമിനിയായി മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തിനും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി അശോക് ഗെഹ്ലോട്ട് സോണിയ ഗാന്ധിക്ക് മുന്‍പാകെ ചില ഉപാധികള്‍ മുന്‍പോട്ടുവെച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് സൂചന.