തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഹ്‌റു ട്രോഫി വള്ളം കളിയില്‍ മുഖ്യാതിഥിയായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ കളിയാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
'നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച അമിത്ഷാ മുഖ്യമന്ത്രിക്ക് നൽകിയത് നിരാശയാണ്. ഘടകകക്ഷി ബന്ധം കൂടുതൽ ഗാഢമാക്കുവാൻ മനക്കോട്ട കെട്ടിയാണ് പിണറായി പിണറായി വിജയനും ഗവൺമെന്റിനും രക്ഷാകവചം തീർക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കുവാൻ വേണ്ടി നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ ക്ഷണിച്ചത്. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത്ഷായും മോദിയും കേരളത്തിൽ ഇപ്പോഴും വേരുറയ്ക്കാത്ത ബിജെപിക്ക് ബദലായി മാത്രമേ സിപിഎമ്മിനെ കാണുന്നു എന്നുള്ള യാഥാർത്ഥ്യം ഇപ്പോഴും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ല. ഇതേപോലുള്ള പല പൊറോട്ട് നാടകങ്ങളും ഇനിയും നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളൂ' -രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് വള്ളം കളി മത്സരം കാണാന്‍ അമിത് ഷായുണ്ടാകില്ലെന്ന ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ നാലിന് നടക്കുന്ന വള്ളം കളി മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും കഴിഞ്ഞ മാസം 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരുന്നത്.