നാല്‍പത്തി മൂന്നാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെ ഭാര്യയുമൊത്തുളള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് പിണറായി വിജയന്‍ വിവാഹ വാര്‍ഷിക വിവരം അറിയിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിനകം മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴെ ആശംസകള്‍ അറിയിച്ചിട്ടുളളത്. ഒന്നിച്ചുളള 42 വര്‍ഷങ്ങള്‍ എന്ന അടിക്കുറിപ്പോടുകൂടി കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യയ്‌ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ചിരുന്നു.
1979 സെപ്തംബർ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയിൽ കമലയും പിണറായി വിജയനും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞായിരുന്നു വിവാഹം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി ഇറങ്ങിയത്. മുഖ്യകാർമ്മികൻ മുൻ മുഖ്യമന്ത്രി ഇകെ നായനാരും. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എംവി രാഘവൻ ഉൾപ്പെടെ അന്നത്തെ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.