തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജിവെച്ച എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സ്പീക്കര്‍ പദവിയില്‍ ഇരുന്ന ശേഷം മന്ത്രിസ്ഥാനത്തെത്തുന്ന ആറാമത്തെ നിയമസഭാംഗമാണ് എം ബി രാജേഷ്. സി എച്ച് മുഹമ്മദ് കോയ, വി എം സുധീരൻ, ടി എസ് ജോൺ, പി പി തങ്കച്ചൻ, എം വിജയകുമാർ എന്നിവരാണ് ഇതിനു മുമ്പ് സ്പീക്കറായശേഷം മന്ത്രിയായവർ. ആദ്യമായി നിയമസഭയിലേക്ക് എത്തിയപ്പോൾ തന്നെ മന്ത്രിയായ ഈ സർക്കാരിലെ ഒമ്പതാമത്തെയാളാണ് എം ബി രാജേഷ് എന്ന പ്രത്യേകതയുമുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുകള്‍ തന്നെയാണ് രാജേഷിന് നല്‍കുക. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി കൂടിയാണിത്. എ എൻ ഷംസീറിനെ സ്പീക്കറായി പാർട്ടി തെരഞ്ഞെടുത്തെങ്കിലും നിയമസഭ ചേർന്ന് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഓണത്തിനുശേഷം ഒരു ദിവസം സഭ ചേർന്ന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനാണ് സാധ്യത.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഘടനാ-പാർലമെന്‍ററി രംഗങ്ങളിൽ കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കണമെന്ന് ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഷംസീറിനെയും രാജേഷിനെയും നിർണായക സ്ഥാനങ്ങളിലേക്ക് പാർട്ടി നിശ്ചയിച്ചത്. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഓഫീസിലെത്തി എം ബി രാജേഷ് ചുമതല ഏറ്റെടുക്കും.