ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന്‍ റിഷി മല്‍ഹോത്ര. കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് എന്നാണ് റിഷി മല്‍ഹോത്രയുടെ വെളിപ്പെടുത്തല്‍. മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലില്‍ 'ബോട്ടംലൈന്‍ വിത്ത് ബര്‍ഖ' എന്ന ചര്‍ച്ചാ പരിപാടിയിലായിരുന്നു അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
പ്രതികളെ മോചിപ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന് നിയമമുണ്ടെന്ന് ബര്‍ഖ ദത്ത് പറഞ്ഞപ്പോള്‍ പ്രതികളെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നും അതേക്കുറിച്ചെല്ലാം തനിക്ക് വ്യക്തമായ അറിവുണ്ടെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. 'വ്യക്തമായ ബോധ്യത്തോടെയാണ് ഞാനീ പ്രസ്താവന നടത്തുന്നത്. എന്റെ പ്രസ്താവന രേഖപ്പെടുത്തിവയ്‌ച്ചോളു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്'-റിഷി മല്‍ഹോത്ര പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ദിവസമാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ സര്‍ക്കാര്‍ വെറുതെവിട്ടത്. പ്രതികളെ വിട്ടയച്ചതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്. 2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.