പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു. യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവരുള്‍പ്പടെ നല്‍കിയ 143 ഹര്‍ജികളാണ് പരിഗണിക്കുക. എന്നാല്‍, കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹരജി പരിഗണിക്കില്ലെന്നും സൂചനയുണ്ട്.
2019ലാണ് ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ഹരജികള്‍ പരിഗണിച്ച സുപ്രീം കോടതി സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. വിശദമായ വാദം കേള്‍ക്കലിനു വേണ്ടിയാണ് തിങ്കളാഴ്ച മുതല്‍ ഹരജി പരിഗണിക്കുന്നത്. കേന്ദ്രം കോടതിയിൽ ശക്തമായി എതിർത്തതിനാൽ നിയമം സ്റ്റേ ചെയ്‌തിരുന്നില്ല.
അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 'മുസ്ലിങ്ങള്‍ ഒഴികെയുള്ള' ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ് പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക.