ഡൽഹി: യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകള്‍ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ഇ ഡിയുടെ കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ കാപ്പന് ജയില്‍മോചിതനാകാന്‍ കഴിയൂ. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കാപ്പനടക്കമുള്ളവര്‍ അനധികൃത പണസമാഹരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഇ ഡി കേസെടുത്തത്. ഈ കേസിലെ ഒന്നാം പ്രതിക്ക് ഇതിനകംതന്നെ ജാമ്യം ലഭിച്ച സ്ഥിതിക്ക് കാപ്പനും ഇന്നുതന്നെ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദിഖ് കാപ്പനെന്നും, അത് തെളിയിക്കുന്ന ലഘുലേഖകള്‍ അദ്ദേഹം സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെത്തിയെന്നും യുപി സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍, 'ഹത്രാസിലെ ഇരക്ക് നീതി ലഭിക്കണം', വര്‍ണ്ണവെറിക്കെതിരെയുള്ള 'ബ്ലാക്ക് ലിവ്സ് മാറ്റര്‍' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ എങ്ങനെ രാജ്യവിരുദ്ധമാകുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് ചോദിച്ചു. 2012-ലെ നിര്‍ഭയ കേസും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും നിയമത്തില്‍ വരുത്തേണ്ടിവന്ന മാറ്റത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണുന്നത് അപകടകരമാണെന്നും പൌരന് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും കോടതി പറഞ്ഞു.