ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍. ഇത് സംബന്ധിച്ച് എംപിമാര്‍ എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചു. വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിന് തെറ്റായ വ്യാഖ്യാനം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗങ്ങളായ ശശി തരൂര്‍, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബര്‍ദോലോയ്, അബ്ദുള്‍ ഖാലിഖ് എന്നിവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിലെ ചിലർ അധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് തരൂരിനെയും മനീഷ് തിവാരിയേയും ഉന്നമിട്ട് രാഹുൽ ടീമിലെ മാണിക്യം ടാഗോർ എംപി വിമർശിച്ചു . അധ്യക്ഷ തെരഞ്ഞെടുപ്പ് സുതാര്യമാണെന്നും ബിജെപി അധ്യക്ഷനെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ചിന്തിക്കണമെന്നുമായിരുന്നു യുവനേതാവായ സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം.
എന്നാല്‍, പാര്‍ട്ടിയുടെ ഏതെങ്കിലും ആഭ്യന്തര രേഖകള്‍ പുറത്തുവിടണമെന്ന് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല. നാമനിര്‍ദ്ദേശ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികളുടെ ഒരു ലിസ്റ്റ് നല്‍കണമെന്നാണ് എംപിമാര്‍ മിസ്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്നാരും മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ അതിന് പുറത്തുള്ള സാധ്യതകളെ കുറിച്ചാണ് സജീവ ചർച്ച. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ ആണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനോടാണ് ഗാന്ധി കുടംബം താല്‍പ്പര്യപ്പെടുന്നതെന്നാണ് വിവരം. വടക്കേ ഇന്ത്യയില്‍ നിന്നോ ദളിത് വിഭാഗത്തില്‍ നിന്നോ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതാണ് കോണ്‍ഗ്രസിന് അനുയോജ്യമെന്ന് വാദം ഉയർത്തി തരൂരിനെ നേരിടാനാണ് ഔദ്യോഗിക പക്ഷത്തിൻറെ നീക്കം. എന്നാല്‍ ഇതിനെ ഭാരതീയനാവുകയാണ് വേണ്ടതെന്ന് ഹിന്ദിയില്‍ മറുപടി പറഞ്ഞ് തരൂർ പ്രതിരോധിച്ചു.