തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് രണ്ട് മാസം പിന്നിടുമ്പോള്‍ അന്വേഷണം എത്തിനില്‍ക്കുന്നത് യൂത്ത് കോണ്‍ഗ്രസിലേക്കാണെന്ന് ക്രൈംബ്രാഞ്ച്. കോണ്‍ഗ്രസിലെ ഉന്നതരായ ചില നേതാക്കളുമായി അടുത്ത ബന്ധമുളള കഴക്കൂട്ടം സ്വദേശിയായ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എ കെ ജി സെന്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് അന്വേഷണസംഘം പറയുന്നത്. സംശയമുണ്ടെന്ന് പറയുമ്പോഴും ഇയാള്‍ക്കെതിരെ സുപ്രധാന തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നും ക്രൈംബ്രാഞ്ച് സംഘം വിശദീകരിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമ്പോള്‍ പ്രതിയെന്ന് സംശയിക്കുന്ന കഴക്കൂട്ടം സ്വദേശി വിമാനത്തിലുണ്ടായിരുന്നു. അന്ന് ഗൂഢാലോചനയില്‍ തെളിവില്ലാത്തതിനാല്‍ പ്രതിയാക്കിയില്ല. എന്നാല്‍, ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് എ കെ ജി സെന്റര്‍ ആക്രമണത്തിലേക്കെത്തി നില്‍ക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എ കെ ജി സെന്ററിനുനേരേ അക്രമി എറിഞ്ഞത് വീര്യം കുറഞ്ഞതും ശബ്ദം കൂടിയതുമായ പടക്കമാണെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. പടക്കത്തിന്റെ ശബ്ദം കൂട്ടാനായി പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് എ കെ ജി സെന്ററിലേക്കെറിഞ്ഞ പടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഫോറന്‍സിക് ലാബോറട്ടറിയുടെ അന്തിമ റിപ്പോർട്ട്.