തിരുവനന്തപുരം: ഈ മാസം 15-ന് ശേഷം സംസ്ഥാനത്ത് എല്ലാ തെരുവ് നായകള്‍ക്കും പേ വിഷബാധാ വാക്സിന്‍ നല്‍കുമെന്ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. തെരുവ് നായകളുടെ ശല്യവും ഭീഷണിയും കൂടിവരുന്ന സാഹചര്യത്തിലാണ് അടിയന്തിര തീരുമാനം. ആദ്യം അഞ്ചു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും പേ വിഷബാധാ പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് ആരംഭിക്കും. 2022 സെപ്തംബര്‍ പേ വിഷബാധാ പ്രതിരോധ കുത്തിവെപ്പ് മാസമായി ആചരിക്കുമെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
തെരുവ് നായകള്‍ക്ക് നല്‍കുന്ന പേ വിഷബാധാ പ്രതിരോധ വാക്സിന് യാതൊരുവിധ ഫീസും ഈടാക്കില്ല. അനിമല്‍ ഫീഡേഴ്സിന്റെ സഹകരണത്തോടെ നായകളെ പിടികൂടും . ഇതിനു പ്രയാസം നേരിടുന്ന ഇടങ്ങളില്‍ ഡോഗ് ക്യാച്ചര്‍മാരുടെ സഹായം തേടും. പുതിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 3 ലക്ഷത്തില്‍ താഴെ തെരുവ് നായകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ തെരുവ് നായ അക്രമണം വ്യാപകമായാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭീതിതമായ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ മന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തിര നടപടികള്‍ ആരംഭിക്കുന്നത്.
വാക്സിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ക്കാന്‍ നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് കത്തയച്ചിരുന്നു. പേ വിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാൻ നിർദേശം നൽകണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്.