കണ്ണൂർ പാനൂർ പാലത്തായി പീഡനക്കേസിലെ പ്രതിയും ബിജെപി നേതാവുമായ അധ്യാപകനുമായ പദ്മരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് എസ്പി ഓഫീസിലേക്കാണ് 5 യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാസ്കും ഗ്ലൗസും ധരിച്ചാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധത്തിന് എത്തിയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നേരിയ സംഘർഷത്തിന് കാരണമായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ കുത്തിയിരുന്ന യൂത്ത് കോൺഗ്രസുകാർ കേസിൽ ജാമ്യം എടുക്കില്ലെന്ന് നിലപാടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നത് വരെ ജാമ്യം എടുക്കില്ലെന്നാണ് പ്രവർത്തകർ പൊലീസിനെ അറിയിച്ചത്.
Also Read
അതേസമയം കേസിൽ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിവൈഎസ്പി വേണുഗോപാലിനാണ് അന്വേഷണ മേൽനോട്ടം. പ്രതിയെ കണ്ടെത്താൻ പൊലീസ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തി. അധ്യാപകനെന്റെ ഏതാനും ബന്ധുവീടുകളിലാണ് പൊലീസ് തെരച്ചിൽ നടത്തിയത്. പ്രതിയെ പറ്റി പൊലീസിന് സൂചനയൊന്നും ലഭിച്ചില്ല. പീഡനം സംബന്ധിച്ച് പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിച്ച വിവരം അറിയാമെന്നായിരുന്നു സഹപാഠിയുടെ വെളിപ്പടുത്തൽ.
കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് സിപിഎം നേതാവ് പി ജയരാജൻ അഭിപ്രായപ്പെട്ടു. പ്രതിയെ സംരക്ഷിക്കുന്ന സംഘപരിവാറിനെതിരെയല്ല, അയാളെ പ്രതിചേർക്കുകയും അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന കേരള പൊലീസിനെയാണ് സംഘിപൊലീസ് എന്ന് യൂത്ത് ലീഗുകർ ആക്ഷേപിക്കുന്നതെന്ന് പി ജയരാജൻ ഫേസ് ബുക്കിൽ കുറിച്ചു. പ്രതിയായ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയാതാൽ അഭിനന്ദിക്കാൻ യൂത്ത് ലീഗ് നേതാവ് അഡ്വാൻസായി പോസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണെന്നും ജയരാജൻ പറഞ്ഞു.