കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ എം ഷാജി. പാര്‍ട്ടി തന്നെ തിരുത്തിയാലും ശത്രുപാളയത്തിലേക്ക് പോകില്ലെന്ന് കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ശത്രു പാളയത്തിലെ ആനുകൂല്യം പറ്റുന്നവരുടെ കൂടെ നിങ്ങള്‍ക്ക് ഒരിക്കലും തന്നെ കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ പ്രധാന നേതാക്കള്‍ വിമര്‍ശനമുന്നയിച്ചുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ.എം. ഷാജി പാർട്ടി വേദികളിലല്ലാതെ പാർട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും ലീഗ് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം, കെ എം ഷാജിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുണ്ടെന്നും ഇത്തരം രീതികള്‍ അവസാനിപ്പിക്കാന്‍ ഷാജിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നുവന്നിരുന്നു. കെ എം ഷാജി വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് യൂത്ത് ലീഗിന്‍റെ നിലപാട്. അതേസമയം, പാര്‍ട്ടിയില്‍ ഒരു അച്ചടക്ക സമിതിയെ സമിതി നിയോഗിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.