മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് (എഫ് ഡി എ) ലൈസന്‍സ് റദ്ദാക്കിയത്. ജോണ്‍സണ്‍സ് ബേബി പൗഡര്‍ ശിശുക്കളുടെ ചര്‍മ്മത്തെ ബാധിച്ചേക്കാമെന്നും പൊതുജനാരോഗ്യ താല്‍പ്പര്യാര്‍ത്ഥമാണ് കമ്പനിയുടെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കുന്നതെന്നും മഹാരാഷ്ട്ര എഫ് ഡി എ അറിയിച്ചു.
ലബോറട്ടറി പരിശോധനയില്‍ ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ സാമ്പിളുകള്‍ സ്റ്റാന്‍ഡേര്‍ഡ് പി എച്ച് വാല്യുവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്ത ആസ്ഥാനമായുളള സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബോറട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണനിലവാരം പരിശോധിക്കാനായി പൂനെയില്‍നിന്നും നാസിക്കില്‍നിന്നും ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ സാമ്പിളുകള്‍ എടുത്തിട്ടുണ്ടെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്‍റെ ആഗോളവില്‍പ്പന 2023-ഓടെ അവസാനിപ്പിക്കുകയാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. നിയമപ്രശ്‌നം മൂലം യുഎസില്‍ രണ്ട് വര്‍ഷത്തോളമായി പൗഡറിന്‍റെ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ നിന്നും പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ചില രാജ്യങ്ങളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ ബേബി പൗഡറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.