ലഖ്നൌ: ഇ ഡി കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ലഖ്നൌ കോടതി നാളെ പരിഗണിക്കും. യു എ പി എ കേസില്‍ ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന് ജയിലില്‍ നിന്നും പുറത്തു വരണമെങ്കില്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിക്കണം. എന്നാല്‍ സിദ്ദിഖ് കാപ്പനെതിരെ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്നാണ് ഇ ഡി കോടതിയില്‍ വാദിക്കുക. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കാപ്പനടക്കമുള്ളവര്‍ അനധികൃത പണസമാഹരണം നടത്തിയെന്നാരോപിച്ചാണ് ഇ ഡി കേസെടുത്തത്. ഈ കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ സിദ്ദിഖ് കാപ്പനും ജാമ്യം ലഭിക്കാനാണ് സാധ്യത.
യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് ജാമ്യം ലഭിച്ചത്. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകള്‍ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചു. രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദിഖ് കാപ്പനെന്നും, അത് തെളിയിക്കുന്ന ലഘുലേഖകള്‍ അദ്ദേഹം സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെത്തിയെന്നുമായിരുന്നു യുപി സര്‍ക്കാരിന്റെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സിദ്ദിഖ് കാപ്പന് ആള്‍ ജാമ്യം നില്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം സിദ്ദിഖ് കാപ്പന് പുറത്തിറങ്ങണമെങ്കില്‍ യു പിക്കാരായ രണ്ട് പേര്‍ ജാമ്യം നില്‍ക്കണം. എന്നാല്‍ ആരും ഇതിന് തയ്യാറാകുന്നില്ലെന്നും അഭിഷകന്‍ കൂട്ടിച്ചേര്‍ത്തു.