ഡല്‍ഹി: ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി മുന്‍ സര്‍ക്കാരുകള്‍ ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. 2009-ല്‍ പ്രോജക്ട് ചീറ്റയ്ക്കുവേണ്ടിയുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കുന്ന കത്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പുറത്തുവിട്ടു. '2009-ല്‍ പ്രോജക്ട് ചീറ്റയ്ക്ക് തുടക്കമിട്ട കത്ത് ഇതായിരുന്നു. നമ്മുടെ പ്രധാനമന്ത്രി ഒരു സ്ഥിരം നുണയനാണ്. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാല്‍ ഇന്നലെ എനിക്കീ കത്ത് പങ്കുവെക്കാന്‍ സമയം കിട്ടിയില്ല'-എന്നാണ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തത്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേശ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയ്ക്ക് 2009-ല്‍ അയച്ച കത്താണ് പുറത്തുവിട്ടത്. ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാന്‍ വിശദമായ റോഡ്മാപ്പ് തയാറാക്കണമെന്നും അവയ്ക്കായുളള സൈറ്റുകളുടെ വിശദമായ വിശകലനം നടത്തണമെന്നും കത്തില്‍ പറയുന്നുണ്ട്. ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാനുളള യുപിഎ സര്‍ക്കാരിന്റെ പദ്ധതിയെ 2012-ല്‍ സുപ്രീംകോടതി തടയുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പുനരുജ്ജീവനം നടത്തുന്നത് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരാണ് എന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദത്തെത്തുടര്‍ന്നായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. തുടര്‍ന്ന് 2017-ല്‍ ദേശീയ കടുവ സംരക്ഷണ സമിതി കോടതിയില്‍ വീണ്ടും ചീറ്റകളെ എത്തിക്കാനുളള അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചു. വിശദമായ പഠനത്തിനുശേഷമാണ് കോടതി ചീറ്റകളെ കൊണ്ടുവരാന്‍ അനുമതി നല്‍കിയത്.