കണ്ണൂർ പാനൂർ പാലത്തായി പീഡനക്കേസിൽ പൊലീസിനെതിരെ സിപിഎം. കേസന്വേഷണത്തിലെ പൊലീസിന്റെ അലംഭാവം ചൂണ്ടിക്കാട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് കത്തിൽ ജയരാജൻ ആവശ്യപ്പെട്ടു.
അതേസമയം പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു.തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ കേസെടുത്ത് ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നാണ് പദ്‍മരാജനെ പൊലീസ് പിടികൂടിയത്. ഒരുമാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. സ്കൂളിലെ ശുചിമുറിയിൽ വെച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ സംസ്ഥാനം വിട്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഇന്ന് നടത്തിയ വ്യാപക റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Also Read
അറസ്റ്റ് വൈകുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. കണ്ണൂർ പാനൂർ പാലത്തായി പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. മാസ്കും ഗ്ലൗസും ധരിച്ചാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധത്തിന് എത്തിയത്. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നേരിയ സംഘർഷത്തിന് കാരണമായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ കുത്തിയിരുന്ന യൂത്ത് കോൺഗ്രസുകാർ കേസിൽ ജാമ്യം എടുക്കില്ലെന്ന് നിലപാടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നത് വരെ ജാമ്യം എടുക്കില്ലെന്നാണ് പ്രവർത്തകർ പൊലീസിനെ അറിയിച്ചത്.