തിരുവനന്തപുരം: കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിനുപിന്നാലെ കോളേജ് വിദ്യാര്‍ത്ഥിനിയായ അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേരളാ ബാങ്ക് രൂപീകരിച്ചത് ജനങ്ങളെ ദ്രോഹിക്കുന്നതിനുവേണ്ടിയാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. അഭിരാമിയുടെ മരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് പറഞ്ഞ സുധാകരന്‍ അവരുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
'സഹകരണ മേഖലയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേരളാ ബാങ്ക് രൂപീകരിച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍ റിസവര്‍വ് ബാങ്കിന് പണയം വെച്ചതിന്റെ മറ്റൊരു രക്തസാക്ഷിയാണ് അഭിരാമി. വായ്പ്പാ ബാധ്യതകള്‍ തീര്‍ക്കാനുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ അവസാന തിയതി സെപ്റ്റംബര്‍ മുപ്പതുവരെ നീട്ടിയതാണെന്നും അത് കേരളാ ബാങ്കുള്‍പ്പെടെ സഹകരണ മേഖലയിലുളള എല്ലാ ബാങ്കുകള്‍ക്കും ബാധകമാണെന്നും വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അതിന് വിരുദ്ധമാണ് കേരളാ ബാങ്കിന്റെ നടപടി. കുടിശികയില്‍ ഇളവ് നല്‍കി വായ്പ്പയെടുത്തവരുടെ ബാധ്യത കുറയ്ക്കാനാണ് ഈ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതുതന്നെ. പദ്ധതി പ്രഖ്യാപിച്ചവര്‍തന്നെ ആരാച്ചാരാവുന്ന കാഴ്ച്ചാണ് ഇവിടെ കണ്ടത്.'-കെ സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊല്ലം ശൂരനാട് സൗത്ത് അജി ഭവനില്‍ അഭിരാമിയാണ് ജപ്തി നോട്ടീസ് പതിച്ചതിനുപിന്നാലെ ആത്മഹത്യ ചെയ്തത്. കേരളാ ബാങ്ക് പതാരം ബ്രാഞ്ചില്‍നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതരെത്തി ജപ്തി നോട്ടീസ് പതിച്ചത്. കോളേജ് വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി ജപ്തി നോട്ടീസ് കണ്ടതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സമയം വീട്ടില്‍ അഭിരാമിയും മുത്തശ്ശനും മാത്രമാണ് ഉണ്ടായിരുന്നത്. സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നോട്ടീസ് പതിച്ച് പോവുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.