പണപ്പെരുപ്പം കുത്തനെ ഉയരുകയും, തൊഴിലിലും വേതനത്തിനും ഉണ്ടായ ഇടിവും ജനജീവിതമാകെ ദുഷ്കരമാക്കിയ സാഹചര്യത്തിലാണ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ പുതിയ ബജറ്റ് അവതരിപ്പിക്കുന്നത്. സാധാരണ രീതിയിൽ ജനങ്ങളെ നേരിട്ട് സ്പർശിക്കാത്ത, വ്യാപാര - വ്യവസായ സമൂഹത്തിന്റെ ഒരു വ്യവഹാരമെന്ന നിലയിലാണ് മുഖ്യധാരാ മാധ്യമങ്ങൾ ബജറ്റ് ചർച്ചക്കെടുക്കാറുള്ളത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി ജനങ്ങളെയാകെ ബാധിക്കുന്ന പ്രധാന വിഷയമായി ബജറ്റ് ചർച്ച ചെയ്യപ്പെടുന്നു എന്നതായിരിക്കും ഇത്തവണത്തെ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രത്യേകത.
ബജറ്റ് അവതരണവും അതിനോടുള്ള വ്യാപാര വ്യവസായ സമൂഹത്തിന്റെ പ്രതികരണവുമെന്ന ചട്ടപ്പടി രീതിയിൽ ഒതുക്കാനാവാത്ത നിലയിൽ സർവ്വ രംഗങ്ങളിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തി പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. മോദി സർക്കാറിന്റെ രണ്ടാംഘട്ട ഭരണം പൗരാവകാശങ്ങളെയും ജനാധിപത്യത്തെയും രാജ്യത്തെ ജനങ്ങളുടെയാകെ ചർച്ചാ വിഷയമാക്കി മാറ്റിയ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചത്. ഇതിന്റെ ചുവടുപിടിച്ചു തന്നെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും നീങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടിലുമുണ്ടായ ആഴത്തിലുള്ള പ്രതിസന്ധികളാണ് ഇവയെ മുമ്പൊരിക്കലുമില്ലാത്ത വിധം പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ നടപടികളൊന്നും ഏൽക്കാത്ത വിധം ജി.എസ്.ടി, നോട്ടു നിരോധനം, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ, എന്നിവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഴത്തിലുള്ള പ്രതിസന്ധിയിൽ എത്തിച്ചിരിക്കയാണ്.
നോട്ടു നിരോധനത്തെ തുടർന്നുണ്ടാവുന്ന പ്രതിസന്ധി ഒന്നുരണ്ടു പതിറ്റാണ്ടുകൾ വരെ നീണ്ടു നിൽക്കുമെന്ന് അമർത്യാസെൻ, മുൻ റിസർവ്വ് ബാങ്ക് ഗവർണര്‍ രഘുറാംരാജൻ, മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസത്രകാരനുമായ ഡോ.മൻമോഹൻ സിങ്ങ്, മുൻ ധനകാര്യ മന്ത്രിമാരായ പി ചിദംബരം, ബിജെപി അംഗം കൂടിയായ യശ്വന്ത് സിൻഹ തുടങ്ങി വലിയൊരു നിര മുതലാളിത്ത സാമ്പത്തിക വിദഗ്ദർ തന്നെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
നോട്ടുനിരോധനത്തെ തുടർന്ന് ജനങ്ങളുടെ സാമ്പത്തിക ശേഷിയിലും വാങ്ങൽ ശേഷിയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വൻകിട വാഹന നിർമ്മാതാക്കൾ മുതൽ ബിസ്കറ്റ് കമ്പനികൾ വരെ തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണിയിലുണ്ടായ ഇടിവ് സംബന്ധിച്ച വസ്തുതകൾ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ തിരിച്ചടി മൂലം ബിസ്കറ്റ് ഉത്പാദകരായ പാർലെയടക്കമുള്ള കമ്പനികൾ വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിട്ടത് പ്രതിസന്ധിയുടെ ആഴം കൂട്ടി. കർഷകരുടെ ആത്മഹത്യാ നിരക്ക് പതിന്മടങ്ങ് വർദ്ധിച്ചു. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 20000-ത്തിൽപരം കർഷകരാണ് ആത്മഹത്യ ചെയ്തത്.
ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം ബിഎസ്എൻഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഏറ്റവും ഒടുവിൽ എയർ ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലക്ക് വിറ്റ് തൽക്കാലികമായി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്ന് വലിയ തുക കേന്ദ്ര സർക്കാരിലേക്ക് എത്തിക്കാനുള്ള നീക്കവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. മുട്ടു ശാന്തിക്കായുള്ള ഇത്തരം നീക്കങ്ങൾ ദൂരവ്യാപകമായ കടുത്ത പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിക്കുമെന്ന എല്ലാ മുന്നറിയിപ്പുകളും തള്ളിക്കൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്.
വിവരിക്കാനാവാത്ത വിധം സർവ്വ മേഖലകളെയും പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ധനമന്ത്രിയുടേയൊ സർക്കാറിന്റേയൊ ഭാഗത്തുനിന്ന് ബുദ്ധിപരമായ യാതൊരു നീക്കവും ഉണ്ടാവുന്നില്ലെന്ന ആരോപണം ശക്തമായി നില നിൽക്കുന്നതിനിടെയാണ് പുതിയ ബജറ്റ് അവതരണം നടക്കാന്‍ പോകുന്നത്. ഒന്നാം ബജറ്റിന് ശേഷം പ്രതിസസി പരിഹരിക്കാൻ ധനമന്ത്രി നികുതിയിളവും ഉത്തേജക പാക്കേജുമായി രണ്ടുമൂന്നു തവണ രംഗത്തുവന്നുവെങ്കിലും ഫലമുണ്ടായില്ല. പകരം നികുതിവരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
ഐഎംഎഫിന്റെ കണക്കു പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് വെറും 4.8 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് പ്രവചനം. ഇതിനിടെ സമ്പദ് വ്യവസ്ഥയെ കരകയറ്റാനും ജനങ്ങളുടെ ജീവിത നിലവാരം ഏറ്റവും കുറഞ്ഞ തോതിലെങ്കിലും ഉയർത്താനും ധനമന്ത്രിയും സർക്കാറും പുതിയ ബജറ്റിലൂടെ എന്തെന്തു നടപടികളാണ് സ്വീകരിക്കുക എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.