കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ശശി തരൂര്‍ എം പിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജി 23 യിലെ അംഗവുമായ പി ജെ കുര്യന്‍. കോണ്‍ഗ്രസിന് മലയാളി അധ്യക്ഷന്‍ വേണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കുന്നയാളായിരിക്കണം നേതൃസ്ഥാനത്തിരിക്കേണ്ടതെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി ജെ കുര്യന്‍ പറഞ്ഞു. ജി 23- ക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നും മനീഷ് തിവാരിയും ശശി തരൂരും സ്വന്തം താത്പര്യപ്രകാരമാണ് മത്സരിക്കുന്നതെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. ജി 23 യോട് അടുത്ത് നില്‍ക്കുന്നത് മനീഷ് തിവാരിയാണെന്ന് പറഞ്ഞ പി ജെ കുര്യന്‍ തങ്ങള്‍ ഉയര്‍ത്തിയ ആശയമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ശശി തരൂരിന്‍റെ സ്ഥാനാര്‍ഥിതത്വം ഇതുവരെ തീരുമാനമായിട്ടില്ല. ജി 23 -എന്ന തിരുത്തല്‍ വാദഗ്രൂപ്പിന് സ്ഥാനാര്‍ഥിയെ നിര്‍ത്തി അധികാരം പിടിച്ചെടുക്കണമെന്ന ആഗ്രഹമില്ല. പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പ് വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ പുറത്ത് നിന്നും ഒരാള്‍ കടന്നുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പി ജെ കുര്യന്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് ദേശിയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ തള്ളിപ്പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശശി തരൂരിന് രാഷ്ട്രീയ കാഴ്ചപാടില്‍ സ്ഥിരതയില്ലെന്നും എല്ലാ കാലത്തും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നെഹ്‌റു കുടുംബത്തിന്‍റെ പിന്നില്‍ മാത്രമേ അണിനിരന്നിട്ടുള്ളുവെന്നും മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ആരു മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്‍റെ പിന്തുണയുള്ളവര്‍ മാത്രമാണ് വിജയിക്കുകയെന്ന് കെ മുരളിധരനും നിലപാട് വ്യക്തമാക്കിയിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. നേതാക്കള്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിച്ചാല്‍ കേരള ഘടകത്തില്‍ നിന്നും പിന്തുണ ലഭിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.