ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിനുപിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചും ആയിരക്കണക്കിന് ആളുകളാണ് ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത്. മഹ്‌സ അമിനിയുടെ സ്ഥലമായ കുര്‍ദ്ദിസ്ഥാനില്‍ ആരംഭിച്ച പ്രതിഷേധം രാജ്യമാകെ വ്യാപിച്ചിരിക്കുകയാണ്. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നതിനിടെ ഇതുവരെ 41 പേരാണ് മരണപ്പെട്ടത്. 60 സ്ത്രീകള്‍ ഉള്‍പ്പെടെ 700 -ഓളം പേരെ അറസ്റ്റ് ചെയ്തു. ഇറാനിലെ പ്രതിഷേധങ്ങളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, മഹ്‌സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇബ്രാഹിം റെയ്സി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മത പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാല്‍, പുനര്‍വിദ്യാഭ്യാസ പഠനത്തിനായി തടങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം വന്നാണ് മഹ്‌സ മരണപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ഇറാനില്‍ ഏഴുവയസുമുതല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്നാണ് നിയമം.