ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബാനറില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം വി ഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ട സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കെ സുരേഷിനെതിരെ യാതൊരു നടപടിയുമുണ്ടാവില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പുപറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ലെന്നും പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
നെടുമ്പാശേരി എയര്‍പ്പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിലാണ് സവര്‍ക്കറുടെ ചിത്രം ബാനറില്‍ ഇടംപിടിച്ചത്. സംഭവം വിവാദമായതോടെ ഫ്‌ളക്‌സില്‍ സവര്‍ക്കറുടെ മുഖം ഗാന്ധിജിയുടെ ചിത്രം വയ്ച്ച് മറയ്ക്കുകയും സുരേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഗൂഗിളില്‍നിന്ന് എടുത്ത ചിത്രമാണ് ഫ്‌ളക്‌സടിക്കാനായി നല്‍കിയതെന്നും അബദ്ധം പറ്റിയതാണെന്നും വിശദീകരിച്ച് സുരേഷ് രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ സവര്‍ക്കറുളള കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും മാപ്പുപറയുന്നു എന്നും സുരേഷ് പറഞ്ഞു. ഇതോടെയാണ് നടപടിയെടുക്കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വം തീരുമാനിച്ചത്.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാൻ ചാനലിൽ കണ്ടത്.
പക്ഷെ മുൻപേ കണ്ട പല പ്രവർത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും 'അയാൾക്കെതിരെ നടപടി എടുക്കരുതെന്ന' അപേക്ഷയുമായാണ് സമീപിച്ചത്. സത്യത്തിൽ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോൺഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്നമായി കണ്ട് ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്.
പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഉറപ്പ് തരുന്നു.