ഡല്‍ഹി: ആര്‍ എസ് എസ് മേധാവി മോഹൻ ഭഗവത് ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ഒരു മദ്രസ സന്ദര്‍ച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദിഗ്‌വിജയ സിംഗിന്‍റെ പ്രസ്താവന. രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ടെന്നും അക്കാരണത്താലാണ് മോഹന്‍ ഭഗവത് നൂനപക്ഷ വോട്ടുകള്‍ നേടാന്‍ ശ്രമിക്കുന്നതെന്നും ദിഗ്‌വിജയ സിംഗ് കൂട്ടിച്ചേര്‍ത്തു.
വരുന്ന തെരഞ്ഞെടുപ്പില്‍ നൂനപക്ഷ വോട്ട് നേടാന്‍ ബിജെപി ആഗ്രഹിക്കുന്നുവെങ്കില്‍ 2015- ല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മുഹമ്മദ് അഖ്‌ലാഖിന്റെയും ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന്‍റെ വീടുകളും സന്ദര്‍ശിക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതേസമയം, തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ അന്വേഷണ ഏജൻസികൾ അടിച്ചമർത്തുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പിഎഫ്‌ഐക്കെതിരെ മാത്രമല്ല, മതവിദ്വേഷവും മതഭ്രാന്തും പ്രചരിപ്പിക്കുന്ന ഏതൊരു സംഘടനയ്‌ക്കെതിരെയും നടപടിയെടുക്കണമെന്നും ദിഗ്‌വിജയ സിംഗ് വ്യക്തമാക്കി.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് വിയോജിപ്പില്ലെന്നും കേന്ദ്രസര്‍ക്കാരിന് വ്യക്തമായ കാരണമുണ്ടെങ്കില്‍ അത്തരമൊരു നിലപാട് സ്വീകരിക്കാമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.