പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിനിടെ ശശി തരൂര്‍ എംപി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ച ശേഷമാണ് രാഹുല്‍ തങ്ങുന്ന പട്ടാമ്പിയിലെ ഹോട്ടലിലെത്തി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും വെള്ളിയാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും അറിയിച്ചു.
''നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചാല്‍ മാത്രമേ സ്ഥാനാര്‍ഥി എന്ന് പറയാനാവൂ, ഞാന്‍ പത്രിക വാങ്ങിയിട്ടുണ്ട്, പിന്തുണയ്ക്കായി ആളുകളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. 30-ാം തിയതി വീണ്ടും കാണാം. കേരളത്തില്‍ നിന്ന് പലയാളുകളും പിന്തുണയ്ക്കും, ചിലര്‍ക്ക് താത്പര്യമില്ലെങ്കില്‍ അത് കാര്യമാക്കുന്നില്ല. ജനാധിപത്യത്തില്‍ സ്വാഭാവികാമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടാകണമെന്നാണ് തന്‍റെ ആഗ്രഹം."- തരൂര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷം എം.എല്‍.എമാര്‍ നിലപാടെടുത്തതോടെ രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് രാജസ്ഥാന്‍ എംഎൽഎമാരുടെ ആവശ്യം. ഗെഹ്ലോട്ടിന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും. നിലവില്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം താല്‍പ്പര്യപ്പെടുന്നത്. ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എം എല്‍ എമാര്‍ രാജിഭീഷണി മുഴക്കിയത്.