ഇടുക്കി: കൊല്ലപ്പെട്ട ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎം സമാഹരിച്ച അറുപതുലക്ഷം രൂപ ധീരജിന്റെ കുടുംബത്തിന് കൈമാറിയത്. ധീരജ് സ്മാരക മന്ദിരത്തിനും മുഖ്യമന്ത്രി തറക്കല്ലിട്ടു. ആക്രമണത്തില്‍ പരിക്കേറ്റ അമല്‍, അഭിജിത്ത് എന്നിവര്‍ക്ക് തുടര്‍പഠനത്തിനായി അഞ്ചുലക്ഷം രൂപ വീതം ധനസഹായവും കൈമാറി. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ചെറുതോണിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍വെച്ചാണ് ധീരജിന്റെ കുടുംബത്തിന് കൈമാറിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് എപ്പോഴും പദ്ധതികള്‍ തയാറാക്കിയിരുന്നെന്നും നിരവധി പേര്‍ കോണ്‍ഗ്രസിന്റെ കൊലക്കത്തിക്ക് ഇരകളായിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 'ജയിലറകളിലും ലോക്കപ്പിലും നാട്ടിലുമെല്ലാം വിവിധ രീതിയിലുളള അക്രമങ്ങളാണ് കോണ്‍ഗ്രസ് പൊലീസിന്റെ സഹായ-സഹകരണങ്ങളോടെ നടത്തിയിരുന്നത്. കോണ്‍ഗ്രസിന്റെ നിര്‍ദേശമനുസരിച്ച് ഒരുപാട് പാര്‍ട്ടി പ്രവര്‍ത്തകരെ ലോക്കപ്പിലിട്ട് മൃഗീയമായി തല്ലിച്ചതച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നാണ് അവര്‍ കരുതിയത്. ക്യാംപസുകളില്‍ ആയുധമെടുത്തുളള ആക്രമണത്തിന് തുടക്കമിട്ടത് കെ എസ് യു ആണ്. ക്യാംപസില്‍ പൊലിഞ്ഞുപോയ വിദ്യാര്‍ത്ഥി ജീവിതങ്ങളില്‍ മൂന്നിലൊന്നും കോണ്‍ഗ്രസും ഐ എസ് യുവും അപഹരിച്ചതാണ്'-മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി പത്തിനാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടയില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യുന്ന സമയത്ത് ധീരജും കുറച്ച് എസ് എഫ് ഐയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളും പുറത്തേക്ക് വന്നു. ആ സമയം കോളേജിന് പുറത്ത് നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിഖില്‍ പൈലി ധീരജിനെ കുത്തിയെന്നാണ് സാക്ഷി മൊഴി. അക്രമം തടയാന്‍ ശ്രമിച്ച എസ് എഫ് ഐ നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു.