ന്യൂയോര്‍ക്ക: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ തനിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്ക്. ഇന്ത്യയിലെ ഒരു നേതാവ് സമാധാനയാത്ര നടത്തുന്നു എന്നുമാത്രമാണ് താന്‍ പറഞ്ഞതെന്നും സമാധാനം എന്ന് പറയുന്നതുപോലും ഇപ്പോള്‍ നിയമവിരുദ്ധമാണോ എന്നും ജോണ്‍ കുസാക്ക് ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം.
ശനിയാഴ്ച്ചയാണ് ജോണ്‍ കുസാക്ക് ആദ്യമായി ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം രാഹുല്‍ ഗാന്ധി കേരളം മുതല്‍ കശ്മീര്‍ വരെ നടക്കുന്നു' എന്നുമാത്രമായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് കേരളത്തിലെയും കേന്ദ്രത്തിലെയും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെച്ചു. തുടർന്നാണ് നടനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഇതോടെ താന്‍ എല്ലായിടത്തും ഫാസിസ്റ്റ് വിരുദ്ധനാണ് എന്ന് വിശദീകരിച്ച് ജോണ്‍ കുസാക്ക് വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരം യാത്രകള്‍ക്കുപിന്നിലെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമറിയാന്‍ താങ്കള്‍ ഇന്ത്യയിലെത്തണമെന്നും ഇവിടുത്തെ കാര്യങ്ങളില്‍ താങ്കള്‍ കാണിക്കുന്ന താല്‍പ്പര്യത്തിന് നന്ദിയെന്നും കുറിച്ച ഒരാളോട് താന്‍ ന്യൂഡല്‍ഹിയിലും പഴയ ഡല്‍ഹിയിലും കേരളത്തിലുമെല്ലാം പോയിട്ടുണ്ട് എന്നായിരുന്നു ജോണ്‍ കുസാക്കിന്റെ മറുപടി. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നയാളാണ് ജോണ്‍ കുസാക്ക്. 2016-ല്‍ അരുന്ധതി റോയ്‌ക്കൊപ്പം 'തിംഗ് ദാറ്റ് കാന്‍ ആന്‍ഡ് കാനോട്ട് ബി സെഡ്' എന്ന പേരില്‍ പുസ്തകവും എഴുതിയിട്ടുണ്ട്.