കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണകോടതി മാറ്റണമെന്നാവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. പ്രതിക്ക് കേസ് പരിഗണിക്കുന്ന ജഡ്ജിയുമയി വ്യക്തിബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചു. വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. അതിജീവിതയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം കീഴ്വഴക്കങ്ങള്‍ കോടതിയിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അതിജീവിതയുടെ ഹര്‍ജി തള്ളിയത്. വാദം കേള്‍ക്കുവാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്നില്ലെന്നും സി.ബി.ഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും ഹര്‍ജിയില്‍ അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അവശ്യവും ഹൈക്കോടതി പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്.