കൊച്ചി: എ കെ ജി സെന്‍റര്‍ ആക്രമണക്കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- മൂന്നാണ് ഹര്‍ജി തള്ളിയത്. പ്രതി കരുതിക്കൂട്ടിയാണ് എ കെ ജി സെന്‍റര്‍ ആക്രമണം നടത്തിയത്. ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജിതിന്‍ ഏഴ് കേസുകളില്‍ പ്രതിയാണ്. നിരോധിത വസ്തു ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിലേക്ക് ആക്രമണം നടത്തിയ പ്രതി അതിലൂടെ സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം, കേസ് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നും ജിതിന്‍ നിരപരാധിയാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അടുത്ത മാസം 4 വരെയാണ് ജിതിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ആക്രമണമുണ്ടാവുന്നത്. സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം മാത്രമായിരുന്നു ഏക തെളിവ്. അന്വേഷണ സംഘം നൂറിലേറേ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതി സഞ്ചരിച്ചതെന്ന് കരുതുന്ന മോഡല്‍ വാഹനം ഉപയോഗിക്കുന്നവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ആക്രമണം നടന്ന് രണ്ടര മാസത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്.