പാട്ന: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൌജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥികളെ അതിക്ഷേപിച്ച് ബീഹാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മേധാവി ഹര്‍ജോത് കൗര്‍. ഇന്ന് സ്കൂളുകളില്‍ സൌജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന നിങ്ങള്‍ നാളെ കോണ്ടം ആവശ്യപ്പെടുമെന്നായിരുന്നു ഹര്‍ജോത് കൗറിന്റെ വിവാദപരാമര്‍ശം. വിദ്യാര്‍ത്ഥികളോട് മോശമായി ഐ എ എസ് ഉദ്യോഗസ്ഥ സംസാരിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനുപിന്നാലെ കടുത്ത വിമര്‍ശനമാണ് ഹര്‍ജോത് കൗറിനെതിരെ ഉയര്‍ന്നുവരുന്നത്.
ബിഹാറില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് വിവാദ പരാമര്‍ശം ഹര്‍ജോത് കൗര്‍ നടത്തിയത്. ഇരുപതോ, മുപ്പതോ രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയില്ലെയെന്ന് സ്കൂൾ വിദ്യാർത്ഥിനി പരിപാടിയിൽ ചോദിച്ചു. നാളെ സര്‍ക്കാര്‍ ഷൂസും, ജീന്‍സും നല്‍കണമെന്ന് ആവശ്യപ്പെടും. അവസാനം കുടുംബാസൂത്രണത്തിന്‍റെ കാര്യം വരുമ്പോള്‍ നിങ്ങള്‍ സൗജന്യമായി കോണ്ടം ചോദിക്കുമെന്നായിരുന്നു ഐ എ എസ് ഉദ്യോഗസ്ഥയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനങ്ങളുടെ വോട്ട് നേടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതെന്ന പെണ്‍കുട്ടിയുടെ മറുപടിക്ക് നിങ്ങള്‍ മണ്ടത്തരമാണ് പറയുന്നതെന്നാണ് ഹര്‍ജോത് കൗര്‍ പറഞ്ഞത്. ഈ രീതിയിലാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ വോട്ട് ചെയ്യരുത്. പണത്തിനും സേവനത്തിനുമാണോ നിങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു.