കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരേ ആഗോള സമൂഹം പോരാടിക്കൊണ്ടിരിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) നല്‍കിക്കൊണ്ടിരിക്കുന്ന ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ഡബ്ല്യുഎച്ച്ഒ-യുടെ ഭാവിയെകുറിച്ചുതന്നെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മുൻനിര സ്ഥാപനമാണ് ലോകാരോഗ്യ സംഘടന. ഇപ്പോൾ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 128,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ ലോക വ്യാപക [പ്രധിരോധം തീര്‍ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ചൊവ്വാഴ്ച ട്രംപിന്റെ തീരുമാനം വന്നതോടെ നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്ന പല പദ്ധതികളും നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണ് ഡബ്ല്യുഎച്ച്ഒ. കാരണം കോടിക്കണക്കിന് ഡോളർ ധനസഹായമാണ് പെട്ടെന്ന് ഒരു ദിവസം ഇല്ലാതെയാകുന്നത്. അന്താരാഷ്ട്ര സംഘടനകളും സ്വകാര്യമേഖലയും ഫണ്ടുകള്‍ നല്‍കുന്നുണ്ടെങ്കിലും ലോകരാഷ്ട്രങ്ങള്‍ നല്‍കുന്ന ഫണ്ടാണ് ഡബ്ല്യുഎച്ച്ഒ-യുടെ കരുത്ത്. 2018-19-ലെ ലോകാരോഗ്യ സംഘടനയുടെ ബജറ്റിൽ 15 ശതമാനവും സംഭാവന ചെയ്തത് യു.എസാണ്. ചൈന പറയുന്ന തെറ്റായ വിവരങ്ങള്‍ ഡബ്ല്യുഎച്ച്ഒ അതേപടി പ്രചരിപ്പിച്ചുവെന്നും, ചൈനയോട് പ്രത്യേകം മമത കാണിക്കുന്നുവെന്നുമാണ് ട്രംപ് ആരോപിക്കുന്നത്.
ട്രംപിന്‍റെ തീരുമാനത്തില്‍ ഖേദം രേഖപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പാൻഡെമിക്കെതിരെ പോരാടുന്നതിന് ലോകം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍കൂടെ സൂചിപ്പിച്ചു. 2020-21 വർഷത്തിൽ ലോകാരോഗ്യ സംഘടന അതിന്റെ ആരോഗ്യ പരിപാടികൾക്കായി ഏകദേശം 4.8 ബില്യൺ ഡോളർ ആണ് വകയിരുത്തിയത്. മലേറിയക്കെതിരെ പോരാടുക, പോളിയോ നിർമാർജനം ചെയ്യുക, പ്രത്യേക മേഖലകളില്‍ ഗവേഷണം നടത്തുക, കൊവിഡ് പോലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടായാല്‍ ഫലപ്രദമായി പോരാടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ ബജറ്റ് മുന്നില്‍ കണ്ടത്. ട്രംപിന്റെ പ്രഖ്യാപനം അർത്ഥമാക്കുന്നത് 720 മില്യൺ ഡോളർ സഹായം ഒറ്റയടിക്ക് നിലക്കുമെന്നാണ്. അതായത് മേല്‍ പറഞ്ഞ ആഗോള പദ്ധതികളെല്ലാം നിലക്കുമെന്ന്. നഷ്ടം ആഗോള മനുഷ്യ സമൂഹത്തിനുതന്നെയാണ്.