ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ് സിങ്. നാമനിര്‍ദ്ദേശപത്രിക താന്‍ വാങ്ങിയിട്ടുണ്ടെന്നും നാളെ സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്നുവന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ പേരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കസേരക്ക് വേണ്ടി ഗെഹ്ലോട്ട് വിമത നീക്കം നടത്തിയത് നെഹ്‌റു കുടുംബത്തില്‍ വലിയ അസംതൃപ്തിക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ദിഗ്‌വിജയ് സിങിനെ പാര്‍ട്ടി നേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക വാങ്ങിയത്.
അതേസമയം, നെഹ്‌റു കുടുംബത്തിന്‍റെ പിന്തുണയോടെയാണോ സ്ഥാനാര്‍ഥിത്വമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നത് തന്‍റെമാത്രം തീരുമാനമാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. താന്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തോട് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലുണ്ടായിരുന്ന ദിഗ്‌വിജയ് സിങ് ഇന്നലെ ഡല്‍ഹിയിലെത്തി നാമ നിര്‍ദ്ദേശ പത്രിക വാങ്ങിയതെന്ന് ശ്രദ്ധേയമാണ്. അതേസമയം, അശോക് ഗെഹ്ലോട്ട് ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടാകുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ പിന്തുണച്ചാല്‍ മാത്രമേ ഗെഹ്ലോട്ടിനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുകയുള്ളുവെന്ന് ഹൈക്കമാന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ വിമതനീക്കം നടത്തിയത്തില്‍ ക്ഷമാപണ കത്തുമായി ഗെഹ്ലോട്ട് സോണിയ ഗാന്ധിയെ കണ്ടുവെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അശോക് ഗെഹ്ലോട്ടിന്‍റെ പുതിയ നീക്കത്തില്‍ പാര്‍ട്ടി എന്തുനിലപാട് എടുക്കുമെന്നത് ശ്രദ്ധേയമാണ്. അതേസമയം ശശി തരൂരും ദിഗ്‌വിജയ് സിങുമാണ് മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അശോക് ഗെഹ്ലോട്ട് കൂടി മത്സര രംഗത്തുണ്ടെങ്കില്‍ ത്രികോണ മത്സരമായിരിക്കും ഇത്തവണ നടക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തനിക്ക് പിന്തുണ കൂടിവരികയാണെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 'ഞാന്‍ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകള്‍ അതിനൊപ്പം ചേര്‍ന്നു, ഒരാള്‍ക്കൂട്ടമായി മാറി' എന്ന ഉറുദു കവി മജ് രൂഹ് സുല്‍ത്താന്‍പുരിയുടെ വരികള്‍ കുറിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒക്ടോബര്‍ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നാളെയാണ്.